Monday, March 21, 2011

ബഹാവുദീന്‍ സാറിന് ആദരാഞ്ജലികള്‍

ഡോ.കെ എം ബഹാവുദ്ദീന്‍ അന്തരിച്ചു

പരവൂര്‍(കൊല്ലം): കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഡോ. കെ.എം.ബഹാവുദ്ദീന്‍(82) അന്തരിച്ചു.

എറണാകുളം വെണ്ണലയിലെ 'ആഷിയാന'യില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം രണ്ടുദിവസം മുമ്പാണ് മകളുടെ തിരുവനന്തപുരത്തുള്ള വസതിയിലെത്തിയത്. ഞായറാഴ്ച രാവിലെ അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്.പരവൂര്‍ തെക്കുംഭാഗം അണ്ടൂപ്പാറ കുടുംബാംഗമാണ് ബഹാവുദ്ദീന്‍.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദവും നേടി.

അലിഗഢ് സര്‍വകലാശാലയില്‍ ലക്ചററായിരുന്ന അദ്ദേഹം തമിഴ്‌നാട്ടില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറും ദുര്‍ഗാപുര്‍ സ്റ്റീല്‍ പ്ലാന്റിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ മേധാവിയുമായിരുന്നു. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡില്‍ ഡിസൈന്‍ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. ഇറാഖില്‍ ഇന്ത്യ നിയോഗിച്ച വിദ്യാഭ്യാസ പ്ലാനിങ് ഡെലിഗേറ്റുകളുടെ ഡെപ്യൂട്ടി ലീഡറും മൗറീഷ്യസില്‍ ഉന്നതവിദ്യാഭ്യാസം നടപ്പിലാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു.

ബഹാവുദ്ദീന്‍ 12 വര്‍ഷം കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു. ആര്‍.ഇ.സി.വിദ്യാര്‍ത്ഥി ആയിരുന്ന രാജനെ പോലീസ് അറസ്റ്റ് ചെയ്തതും പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തുടര്‍ന്ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാന്‍സലറായ അദ്ദേഹം 1989ല്‍ ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് വിരമിച്ചത്.

കേരള മുസ്‌ലിങ്ങള്‍, പോരാട്ടത്തിന്റെ ചരിത്രം, കേരള സമൂഹഘടനാമാറ്റങ്ങള്‍, ഇറാഖ് ആക്രമണത്തിന്റെ അടിവേരുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഡോ.ബഹാവുദ്ദീന്‍ രചിച്ചിട്ടുണ്ട്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസപ്രവര്‍ത്തനത്തിന് ജന്മനാടായ പരവൂരില്‍ ശ്രേഷ്ഠ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: റംല ബീവി. മക്കള്‍: ആസിഫ് (എന്‍ജിനിയര്‍, സെന്‍ട്രല്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഐ.ബി.എം.ദുബായ് ), ലുലു(എന്‍ജിനിയര്‍ യു.കെ.), ഡോ.ഫൗസിയ(അസി. പ്രൊഫ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ഷാഹിന്‍(എന്‍ജിനിയര്‍, യു.എസ്.എ.). മരുമക്കള്‍: ഡോ.അയിഷ(ദുബായ് ), പ്രൊഫ. ബഷീര്‍(എന്‍ജിനിയര്‍ യു.കെ.), ഡോ.ലത്തീഫ് (സര്‍ജന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ), ജോര്‍ഡാന്‍(എന്‍ജിനിയര്‍ യു.എസ്.എ.).


പ്രൊഫ ബഹാവുദീനുമായി ഈ ലേഖകന് അടുത്ത സൌഹൃദമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹമാണ് കേരള പി എസ് സി യുടെ മെറിറ്റ് -സംവരണ അട്ടിമറി സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ കലാകൌമുദിയിലൂടെ നടത്തിയത്. തുടര്‍ന്ന് ഞാന്‍ ആ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ ഉപദേശ - നിര്‍ദേശങ്ങളുണ്ടായിരുന്നു. ചെറുപ്പക്കാരനെപ്പോലെ ചുറുചുറുക്കോടെ , മുഴുവന്‍ സമയവും കര്‍മനിരതനായിരുന്നു ബഹാവുദീന്‍ സാര്‍. അദ്ദേഹത്തിന്റെ നിര്യാണം കേരള സമൂഹത്തിനു്, വിശിഷ്യാ കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്കു് വലിയ ഒരു നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കേരള മുസ്ലിങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ച ബഹാവുദീന്‍ സാര്‍ ജീവിതത്തില്‍ ഒരു ഇടതു പക്ഷക്കാരനായിരുന്നു. മതപരമായ ചടങ്ങുകളൊന്നും വ്യക്തിജീവിതത്തില്‍ അദ്ദേഹം അങ്ങനെ പാലിക്കുന്നതായി കണ്ടിട്ടില്ല. കേരള ചരിത്രത്തിലും അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രമാദമായ രാജന്‍ കേസില്‍ കെ കരുണാകരനെപ്പോലുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനിടയാക്കിയതില്‍ അദ്ദേഹത്തിന്റെ ധീരമായ നിലപാട് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.   അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

Tuesday, March 15, 2011

അതേ അധ്യാപകരും അതേ വിദ്യാര്‍ഥികളും

BEHOLD her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.
No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.
Will no one tell me what she sings?—
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?
Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;—
I listen'd, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

     ഇംഗ്ലീഷ് റൊമാന്റിക് കവി വില്യം വേഡ്സ് വേസിന്റെ(William Wordsworth 1770–1850)ന്റെ Solitary Reaper(ഏകാകിയായ കൊയ്ത്തുകാരി )എന്ന പ്രസിദ്ധമായ കാവ്യ(poem)മാണ് മുകളില്‍ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നത്.ഈ ലേഖകന്‍ അതു പ്രീഡിഗ്രിക്കു പഠിച്ചതാണ്(1981-83). ഇന്നും ആ കവിത മനസ്സില്‍ നിന്നു പോയിട്ടില്ല.മാല്യങ്കര(മൂത്തകുന്നം) എസ് എന്‍ എം കോളെജില്‍ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപികയും വൈപ്പിനില്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്ന, ഇന്ന് ഒരു പ്രസിദ്ധ ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി നോക്കുന്ന അന്നത്തെ ട്യൂഷന്‍ മാസ്റ്ററും ആ കാവ്യം അത്ര നന്നായാണു പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുകൂട്ടരും അതിലെ Among the farthest Hebrides എന്ന വരിയിലെ Hebrides എന്ന വാക്ക്(ഒരു സ്ഥലപ്പേരാണത്) ഹെബ്രൈഡ്സ് എന്നു തെറ്റായാണ് ഉച്ചരിച്ചിരുന്നത്.വാസ്തവത്തില്‍ പ്രാസം ഒപ്പിച്ചുള്ള ആ കാവ്യത്തില്‍ ഹെബ്രൈഡ്സ് എന്ന ഉച്ചാരണം ചേരില്ലായിരുന്നു. അതിനു മുന്നിലത്തെ വരിയായ Breaking the silence of the seas എന്നത് അവസാനിക്കുന്നത് സീസ് എന്നാണ്. അതനുസരിച്ച് Hebrides ന്റെ അവസാനം ഡീസ് എന്നാകാനാണു സാധ്യത. പക്ഷേ അക്കാര്യമൊന്നും ആ അധ്യാപകരോ ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളോ ശ്രദ്ധിച്ചതായി തോന്നിയില്ല. തന്മൂലം ആ പദത്തിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാന്‍ അവരാരും താത്പര്യവും കാണിച്ചില്ല. എനിക്കു പക്ഷേ അതിലൊരു അന്വേഷണ കൌതുകം തോന്നി. അങ്ങനെ ആ വാക്കിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാനായി ശ്രമം തുടങ്ങി.ഇന്നത്തെ പോലെ ഇന്റര്‍നെറ്റൊന്നും ലഭ്യമല്ലല്ലോ.അതുകൊണ്ട് പലരോടും അന്വേഷിച്ചു. നിഘണ്ടുക്കള്‍ പരതി.ആര്‍ക്കും കൃത്യമായി അറിയില്ലായിരുന്നു അതിന്റെ ഉച്ചാരണം.ഊഹിച്ച് പലരും പല ഉച്ചാരണങ്ങളും പറഞ്ഞെങ്കിലും ശരിയായ ഉച്ചാരണം അതിലൊന്നും ഇല്ലായിരുന്നു. സ്ഥലപ്പേരായാതിനാല്‍ ഒട്ടുമിക്ക ഡിക്ഷനറിയിലും ആ പദം ഉണ്ടായിരുന്നുമില്ല. അക്കാലത്ത് എന്റെ സുഹൃത്തിന് അദ്ദേഹത്തിന്റെ സഹോദരി, തൊഴിലില്ലായ്മാ വേതനം കിട്ടിയപ്പോള്‍ ഒരു ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടു വാങ്ങിക്കൊടുത്തിരുന്ന കാര്യം ഓര്‍മ വന്നു. Chambers Universal Learners Dictionary ആയിരുന്നു ആ നിഘണ്ടു. (അന്നതിന് 40 രൂപയായിരുന്നു വില. ഇന്നതു ലഭ്യമല്ല). വളരെ സിമ്പിളാണ് ആ നിഘണ്ടു. വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പം ഉപയോഗിക്കാവുന്നതാണത്. എല്ലാ വാക്കിന്റെയും അര്‍ഥം, ഉച്ചാരണത്തോടൊപ്പം  വാക്യത്തിലും പ്രയോഗിച്ചു കാണിച്ചിരിക്കും. ആ ഡിക്ഷനറി നോക്കി.ഭാഗ്യത്തിന് അതില്‍ ഈ Hebrides എന്ന വാക്കിന്റെ ഉച്ചാരണം നല്‍കിയിട്ടുണ്ടായിരുന്നു. ഹെബ്രിഡീസ് എന്നായിരുന്നു ആ ഉച്ചാരണം. ഹെബ്രിഡീസ് എന്ന ഉച്ചാരണം വരുമ്പോള്‍ പ്രാസവും ശരിയാകുന്നുണ്ട്. മുകളില്‍ സീസ് , താഴെ ...ഡീസ് . ഉച്ചാരണം മനസ്സിലാക്കിയെങ്കിലും അന്നത് അധ്യാപകരോടു പറയാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. തങ്ങളെ പഠിപ്പിക്കാന്‍ ഒരു വിദ്യാര്‍ഥി വളര്‍ന്നോ എന്ന് അവര്‍ കരുതിയെങ്കിലോ എന്നൊരാശങ്കയായിരുന്നു .ഇന്നും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് എന്റെ മകളുടെ അനുഭവം പഠിപ്പിക്കുന്നു.

    ഇന്ന് ഏതു ഭാഷയിലെ ഏതു പദമായാലും സ്ഥലപ്പേരായാലും വ്യക്തികളുടെ പേരായാലും ഉച്ചാരണം കൃത്യമായറിയാന്‍ ഇന്റര്‍നെറ്റില്‍ പരതേണ്ട താമസം മാത്രമേയുള്ളൂ. കേട്ടും കണ്ടും പഠിക്കാനുള്ള സൌകര്യങ്ങള്‍ പലമടങ്ങു വര്‍ധിച്ചു. എന്നാല്‍ അധ്യാപകര്‍ പഴയതില്‍ നിന്നു മാറിയോ? മാറിയിട്ടില്ല എന്നതാണ് ഖേദകരമായ സത്യം.  Solitary Reaper ഇപ്പോള്‍ പത്താം ക്ലാസില്‍ എന്റെ മകള്‍ പഠിക്കുകയാണ്. അവള്‍ ആ കാവ്യം ചൊല്ലുന്നതു കേട്ടപ്പോഴാണ് അധ്യാപകര്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നു മനസ്സിലായത്. ഹെബ്രൈഡ്സ് എന്നു തന്നെയാണ് മോളും ചൊല്ലിയത്. ഞാന്‍ അവളെ തിരുത്തിയെങ്കിലും കുട്ടിക്ക് അതംഗീകരിക്കാന്‍ ഒരു മടി. ഉടനെ ഞാന്‍ നെറ്റില്‍ ആ കാവ്യം ചൊല്ലുന്നതിന്റെ വിവിധ സൈറ്റുകള്‍ എടുത്ത്  കേള്‍പ്പിച്ചു കൊടുത്തു. എല്ലാത്തിലും ഹെബ്രിഡീസ് എന്നു തന്നെ ഉച്ചരിക്കുന്നതു കേട്ടപ്പോളാണ് കുട്ടിക്ക് പൂര്‍ണ വിശ്വാസമായത്. (ആ സൈറ്റുകളിലൊന്ന് ഇവിടെ കൊടുക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി വായനക്കാര്‍ക്കും ആ കാവ്യം കേള്‍ക്കാം).

ശരിയായ ഉച്ചാരണം എന്തെന്നു കുട്ടിക്കു ബോധ്യപ്പെട്ടെങ്കിലും അവളും അധ്യാപകരോട് അക്കാര്യം പറയാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്.അധ്യാപകരെ തിരുത്താനുള്ള ധൈര്യം ഇന്നത്തെ കുട്ടിക്കും ഇല്ലെന്നര്‍ഥം.എന്തുകൊണ്ടാണ് കുട്ടികള്‍ ഇപ്പോഴും അധ്യാപകരെ ഇങ്ങനെ ഭയക്കുന്നത്? കാല്‍ നൂറ്റാണ്ടിനു മുന്‍പത്തെ അഥവാ അതിനും മുന്‍പത്തെ മാനസിക നിലയില്‍ തന്നെയാണ് ഇപ്പോഴും അധ്യാപകര്‍(കുട്ടികളും) എന്നാണോ ഇതു സൂചിപ്പിക്കുന്നത്?
ഇന്റര്‍നെറ്റ് പോലുള്ള ആധുനിക ഉപാധികള്‍ തങ്ങളുടെ കരിയര്‍ മികവുറ്റതാക്കാന്‍ അധ്യാപകര്‍ ഉപയോഗിച്ചുതുടങ്ങുന്നത് ഇനി എന്നാണ്? കുട്ടികള്‍ അധ്യാപകരോട് സത്യസന്ധമായി ഇടപെടുന്നത് ഇനി എന്നാണ്? അതിന് അവരെ അധ്യാപകര്‍ എന്നെങ്കിലും ഒരുക്കുമോ?
(അധ്യാപകരെ ഇവിടെ പരാമര്‍ശിച്ചതു കൊണ്ട് മറ്റു ജോലിയിലുള്ളവരെല്ലാം അവരവരുടെ ജോലികളില്‍ തികച്ചും 'പെര്‍ഫെക്റ്റാ'ണെന്നോ എല്ലാ അധ്യാപകരും ഇത്തരക്കാരാണെന്നോ അര്‍ഥമാക്കുന്നില്ല.ഇത് ഒരു സൃഷ്ടിപരമായ വിമര്‍ശനം മാത്രമാണ്.)

Sunday, March 6, 2011

കേരള വികസന ഫോറത്തിലെ സംവരണ സെമിനാര്‍

സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പുതിയ കേരളം വികസന ഫോറം 2011 മാര്‍ച്ച് 11,12,13 തീയതികളില്‍ എറണാകുളത്തു നടക്കുകയാണ്. 12 നു ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ എറണാകുളം ടൌണ്‍ ഹാളില്‍ നടക്കുന്ന സംവരണ സെമിനാറില്‍ ഈ ബ്ലോഗറും വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.

സംവരണ അട്ടിമറികള്‍ എന്നതാണ് എന്റെ വിഷയം. അതില്‍ പ്രധാനമായും ഞാനവതരിപ്പിക്കുക, കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടത്തെ കുറിച്ചായിരിക്കും. 

പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇവരാണ്:

ഫസല്‍ കാതിക്കോട് (സംവരണവും വികസനവും)
ഷബ്ന സിയാദ്(സംവരണത്തിന്റെ ചരിത്രം )
ഡോ. എ .എ. ഹലീം( സംവരണവും കമ്മീഷനുകളും) 
പ്രൊഫ. ടി.ബി.വിജയകുമാര്‍(ജുഡീഷ്യറിയിലെ സംവരണം)
നസീര്‍ പി നേമം(വിദ്യാഭ്യാസ സംവരണം)
അഡ്വ.ബിനോയ് ജോസഫ് (സംവരണവും അവശ ക്രൈസ്തവരും)
ഡോ.എം.കബീര്‍(സംവരണവും സംവരണ സമുദായങ്ങളും)


വികസന ഫോറത്തിലെ പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ അറിയാം.

പുതിയ കേരളം വികസനഫോറം-മാര്‍ച്ച് 11,12,13 എറണാകുളം- പ്രോഗ്രാം പൂര്‍ണ്ണരൂപം