Thursday, April 22, 2010

ജ്യോതിഷ പ്രവചനങ്ങള്‍ താരതമ്യം ചെയ്താല്‍..



ഇന്ന് രാജ്യത്തെ വിവിധ പ്രസിദ്ധീകരണങ്ങളിലെ ഒരു 'അവശ്യ'പംക്തിയായി മാറിയിരിക്കുകയാണ് വാരഫലം. വരുന്ന ആഴ്ച എങ്ങനെയായിരിക്കുമെന്ന് വായനക്കാരെ അറിയിക്കാന്‍ പത്രങ്ങളും വാരികകളും മത്സരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. നാളെ എന്തു സംഭവിക്കുമെന്നറിയാനുള്ള ആകാംക്ഷ യാണ് പലരെയും വാരഫലങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ശുഭ കാര്യങ്ങളെക്കുറിച്ചു വായിക്കുമ്പോഴുണ്ടാകുന്ന സുഖം വാരഫലം താല്‍പര്യത്തോടെ വായിക്കാനുള്ള താല്‍പര്യം നിലനിര്‍ത്തുന്ന തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ശരിയോ തെറ്റോ എന്നു വ്യക്തമായി പറയാവുന്ന കാര്യങ്ങള്‍ ഇത്തരം പ്രവചനങ്ങളില്‍ കുറവായിരിക്കും. തൊഴില്‍പരമായി നന്നല്ല, ആരോഗ്യം സംര ക്ഷിക്കണം, പ്രതീക്ഷിക്കാത്ത സഹായം വന്നെത്തും, പുതിയ സൌഹൃദബന്ധങ്ങള്‍ പുലര്‍ത്തും എന്നീ പ്രവചനങ്ങള്‍ ആരുടെ കാര്യത്തിലും യോജിക്കും. അവിചാരിതമായി പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രവചനം ഏവര്‍ക്കും എപ്പോഴും ബാധക മാണ്. യാദൃശ്ചികമായി ചിലത് ഒത്തുവരുന്നതിനെ വലുതാക്കിക്ക ണ്ട് ബാക്കിയുള്ളവയെ അവഗണിക്കുന്നു.

എന്നാല്‍ ദിനപത്രങ്ങളിലും വാരികകളിലും ആഴ്ചതോറും പരസ്യപ്പെടുത്തുന്ന വാരഫലങ്ങള്‍ വായിക്കുന്നവരില്‍ എത്ര പേര്‍, ഒരേ നക്ഷത്രത്തിന്റെ ഫലം പല പത്രങ്ങളില്‍ പലവിധം വരുന്ന തിനെക്കുറിച്ചു ചിന്തിക്കുന്നുണ്ട്? ഒരു താരതമ്യത്തിനു വേണ്ടി മലയാളത്തിലെ രണ്ടു പ്രമുഖ പത്രങ്ങളിലെയും പ്രചാരമേറെയുള്ള വാരികകളിലെയും നക്ഷത്രഫലങ്ങള്‍ നോക്കാം:

2009 സെപ്തംബര്‍ ആറിലെ മലയാള മനോരമ ഞായറാഴ്ച പ്പതിപ്പിലെയും (ജ്യോത്സ്യന്‍: കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതി രിപ്പാട്), മംഗളം സണ്‍ഡേയിലെയും (ജ്യോത്സ്യന്‍: ഡോ.പി. എസ്.മനോജ്കുമാര്‍) അവിട്ടം, ചിത്തിര എന്നീ നാളുകളിലെ സെപ്തംബര്‍ 6 മുതല്‍ 12 വരെയുള്ള ഫലങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

ആദ്യം അവിട്ടത്തിന്റെ ഫലം നോക്കാം: പ്രവചനം കാണി പ്പയ്യൂരിന്റേത് - 'ആരോഗ്യം തൃപ്തികരമായിരിക്കും. തൃപ്തിയായ വിഭാ ഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാ കും. യാത്രാക്ളേശത്താല്‍ ചില അവസരങ്ങള്‍ നഷ്ടമാകും. പുതി യ സ്നേഹബന്ധം ഉടലെടുക്കും. ഉല്‍സാഹവും ഉന്മേഷവും ആത്മവി ശ്വാസവും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും'.

ഡോ.പി.എസ്.മനോജ്കുമാര്‍: 'പിതാവില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവും. മേലധികാരിയുടെ പ്രീതിയാല്‍ തൊഴില്‍സ്ഥാനക്കയ റ്റത്തിന് ഇടയുണ്ട്. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ജനസമ്മതി വര്‍ധി ക്കും. ഊഹക്കച്ചവടത്തിലൂടെ ലാഭം ഉണ്ടാവും. തൊഴില്‍സംബന്ധ യാത്രകള്‍ ആവശ്യമായി വരും. വാതസംബന്ധമായ രോഗങ്ങള്‍ അനുഭവപ്പെടാം. ഗവേഷകര്‍ക്ക് അംഗീകാരം ലഭിക്കും'.

'ഉല്‍സാഹവും ഉന്‍മേഷവും വര്‍ധിക്കും' എന്നതുപോലുള്ള പ്രവചനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പരിശോധനക്കുതകുന്ന പ്രവച നങ്ങള്‍ ഇതില്‍ കുറവാണ്. മനോരമയിലെ ആദ്യ പ്രവചനം തന്നെ 'ആരോഗ്യം തൃപ്തികരമായിരിക്കും' എന്നാണെങ്കില്‍ 'വാത സംബന്ധമായ രോഗങ്ങള്‍ അനുഭവപ്പെടാ'മെന്നാണ് മംഗള ത്തിന്റെ പ്രവചനം. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗ മാറ്റമുണ്ടാകുമെന്നു കാണിപ്പയ്യൂര്‍ പറയുമ്പോള്‍ മനോജ്കുമാര്‍ തൊഴില്‍സ്ഥാനക്കയറ്റത്തിന് ഇടയുണ്ടെന്നു പറയുന്നുണ്ട്. അവി ടെയും ഉറപ്പില്ല (അടിവര ശ്രദ്ധിക്കുക). യാത്രയെക്കുറിച്ച് രണ്ടിലും സൂചനയുണ്ടെങ്കിലും ഒരു പ്രവചനത്തില്‍ തൊഴില്‍സംബന്ധ യാത്രകള്‍ ആവശ്യമായി വരുമെന്നേയുള്ളൂ. അശുഭസൂചനയൊന്നും അതിലില്ല. മാത്രമല്ല മേലധികാരിയുടെ പ്രീതിയാല്‍ തൊഴില്‍ സ്ഥാനക്കയറ്റത്തിന് ഇടയുണ്ടെന്ന് നേരത്തെ പറഞ്ഞുവെച്ചിട്ടുമു ണ്ട്. എന്നാല്‍ കാണിപ്പയ്യൂര്‍ പ്രവചിക്കുന്നതാകട്ടെ യാത്രാക്ളേശ ത്താല്‍ ചില അവസരങ്ങള്‍ നഷ്ടമാകുമെന്നാണ്.

ചിത്തിരയുടെ ഫലം കാണുക:പ്രവചനം കാണിപ്പയ്യൂരിന്റേത് -'ശുഭാപ്തിവിശ്വാസവും കാര്യനിര്‍വഹണ ശക്തിയും വര്‍ധിക്കും. സമന്വയസമീപനത്താല്‍ സര്‍വകാര്യ വിജയമുണ്ടാകും. ആഭര ണം മാറ്റി വാങ്ങാനിടവരും. ആത്മവിശ്വാസത്തോടെ പുതിയ ചുമ തലകള്‍ ഏറ്റെടുക്കും. പഠിച്ച വിദ്യാലയത്തില്‍ താല്‍ക്കാലിക ഉദ്യോഗം ലഭിക്കും. അനുബന്ധ ഭൂമി വാങ്ങാന്‍ അവസരമുണ്ടാകും.'

ഡോ.പി.എസ്.മനോജ്കുമാര്‍: 'ശത്രുക്കളുടെ മേല്‍ വിജയമു ണ്ടാകും. രോഗികള്‍ക്ക് വിദഗ്ധ ചികിത്സയാല്‍ ആശ്വാസം ലഭി ക്കും. ക്രയവിക്രയത്തിലൂടെ ലാഭം വര്‍ധിക്കും. ഗൃഹം മോടിപിടിപ്പി ക്കും. അലര്‍ജി മൂലം ക്ളേശം ഉണ്ടാവും. കടബാധ്യതകളില്‍ നിന്ന് മുക്തി ലഭിക്കും. വാഹനം മാറ്റി വാങ്ങും'.

രണ്ടുഫലങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ലെന്ന് ഒറ്റ നോട്ട ത്തില്‍ ആര്‍ക്കും മനസ്സിലാവും. വാങ്ങുന്നതിനെ സംബന്ധിച്ച് രണ്ടുപേരും പ്രവചിക്കുന്നുണ്ടെങ്കിലും അവിടെയും വൈരുധ്യമുണ്ട്. ആഭരണം മാറ്റി വാങ്ങാനിടവരുമെന്നും അനുബന്ധ ഭൂമി വാങ്ങാന്‍ അവസരമുണ്ടാകുമെന്നുമാണ് കാണിപ്പയ്യൂരിന്റെ കണ്ടെത്തല്‍. മനോജ്കുമാറിന്റെ പ്രവചനമാകട്ടെ വാഹനം മാറ്റിവാങ്ങുന്നതിനെ ക്കുറിച്ചാണ്. നക്ഷത്രഫലങ്ങളിലെ പ്രവചനങ്ങള്‍ തമ്മില്‍ സമാന തകള്‍ ഉണ്ടെങ്കില്‍പ്പോലും അത് ജ്യോതിഷത്തിന്റെ ശാസ്ത്രീയ തയ്ക്ക് തെളിവല്ല. കാരണം ഈ പ്രവചനങ്ങള്‍ ശരിയായി പുലരുന്നുണ്ടോ എന്നതു വേറെ തന്നെ പരിശോധിക്കേണ്ടതുണ്ട്.

പല പ്രസിദ്ധീകരണങ്ങളിലെയും നക്ഷത്രഫലങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ഇപ്രകാരം വൈരുധ്യങ്ങള്‍ ഒട്ടേറെ കാണാ മെങ്കിലും ഇതൊന്നും അതിന്റെ ജനപ്രീതിയെ കാര്യമായി ബാധി ച്ചിട്ടില്ല. അനുഭവങ്ങള്‍ എതിരായാലും മൂഢവിശ്വാസങ്ങളില്‍ കടിച്ചുതൂങ്ങാനുള്ള പ്രവണതയ്ക്ക് ഉദാഹാരണമാണ് സിനിമാതാരം ചിപ്പിയുടെ ഈ വാക്കുകള്‍: 'ഏതു വാരിക കിട്ടിയാലും ഞാന്‍ ആദ്യം വായിക്കുന്നതു ജാതകഫലമാണ്. അതില്‍ പറയുന്നതു പലതും നടക്കാറില്ല. എങ്കിലും ഞാന്‍ ജ്യോതിഷത്തില്‍ വിശ്വ സിക്കുന്നു.' അന്തരിച്ച ചലച്ചിത്രനടന്‍ ജോസ് പെല്ലിശേരി തന്റെ രസകരമായ അനുഭവം ഒരിക്കല്‍ വിവരിക്കുകയുണ്ടായി: 'അടുത്തകാലം വരെ എനിക്ക് ജാതകത്തില്‍ ഭയങ്കര വിശ്വാ സമായിരുന്നു. ഏത് ആഴ്ചപ്പതിപ്പു കിട്ടിയാലും ആദ്യം 'പുണര്‍തം' നാളിന്റെ ഫലം ആണു വായിക്കുക. മിക്കവാറും ശരിയാവാറുമുണ്ട്. അടുത്ത ദിവസം അമ്മ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ നക്ഷത്രഫലം വായിച്ചുകേള്‍പ്പിച്ചു. ഉടനെ അമ്മ ചോദിച്ചു: "നീ ഏതു നാളാണു വായിച്ചത്?” ഞാന്‍ പറഞ്ഞു "പുണര്‍തം”. "എടാ, നീ പുണര്‍തമല്ല. പൂയമാണ്!.” ഞാന്‍ പത്തിരുപതു കൊല്ലം വായിച്ചതു മുഴുവന്‍ പാഴായിപ്പോയി'

സാമാന്യബുദ്ധിയും യുക്തിബോധവും ശാസ്ത്രാഭിരുചിയുമുണ്ടെന്നു നാം കരുതുന്നവര്‍ വരെ ജ്യോത്സ്യന്മാര്‍ക്കു പിന്നാലെ പോകുന്ന ത് നാം കാണുകയോ വായിച്ചറിയുകയോ ചെയ്യുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥപ്രഭുക്കള്‍, സിനിമാതാരങ്ങള്‍, സാഹി ത്യകാരന്മാര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരില്‍ പലരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല, അതിന്റെ പ്രചാര കര്‍ കൂടിയാണ്. മേല്‍ത്തട്ടിലുള്ളവരെ കീഴ്ത്തട്ടിലുള്ളവര്‍ അനുകരി ക്കുന്നത് മിക്ക സമൂഹങ്ങളിലും പതിവാണ്. അതിനാല്‍ സാമാന്യ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും നക്ഷത്രഫലത്തിലും ജാതകപ്പൊ രുത്തത്തിലും രാഹുകാലത്തിലുമെല്ലാം കൂടുതല്‍ കൂടുതല്‍ വിശ്വാസികളായിത്തീരുന്നതായാണു കാണുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള വികലവിശ്വാസങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണ്.

ആദ്യകാലത്ത് മലയാളത്തില്‍ തൃശൂരില്‍ നിന്നി റങ്ങിയിരുന്ന എക്സ്പ്രസ് ദിനപത്രത്തിലാണ് നക്ഷത്രഫലം പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് പല പത്രങ്ങളും ഈ പംക്തി ഏറ്റെടുത്തു. ഇപ്പോളാകട്ടെ, ജ്യോതിഷം മാത്രം കൈകാര്യം ചെയ്യുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്ക യാണ് ന്യൂസ്-സ്റ്റാന്‍ഡുകള്‍.വിദ്യാസമ്പന്നരെന്നു കരുതുന്ന ആളു കള്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെയും 'നിരക്ഷരകുക്ഷി' കളായ ശാന്തിക്കാരുടെയും ജ്യോത്സ്യന്മാരുടെയും അടിമകളായി മാറിയി രിക്കുന്നു.ശാസ്ത്രബോധം (scientific temper)തൊട്ടുതെറിച്ചിട്ടില്ലാ ത്ത അല്പന്മാരും അജ്ഞാനികളും സ്വാര്‍ഥമതികളും ആയ ഇക്കൂ ട്ടരാണ് ജ്യോതിഷത്തിനും അതുപോലുള്ള അന്ധവിശ്വാസങ്ങള്‍ ക്കും സാധാരണക്കാരില്‍ പ്രചാരമുണ്ടാക്കിക്കൊടുക്കുന്നത്.

ജ്യോതിഷത്തിന്റെ വിശ്വാസ്യത തെളിയിക്കാനായി കേട്ടുകേള്‍വികളും നിറംപിടിപ്പിച്ച കഥകളും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണു നമ്മുടെ മാധ്യമങ്ങള്‍. ഇതില്‍ ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമമെന്ന വ്യത്യാസമില്ല. ജ്യോതിഷത്തെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്ന ലേഖനങ്ങളോ കുറിപ്പുകളോ പ്രസി ദ്ധീകരിക്കാന്‍ ഇവയില്‍ മിക്കവയും മുതിരാറില്ല. എന്നാല്‍ ഇന്‍റര്‍

നെറ്റിന്റെ-വിശേഷിച്ചും ബ്ലോഗുകളുടെ- വ്യാപനത്തോടെ അഥവാ ഒരു 'ഫിഫ്ത് എസ്റ്റേറ്റി'ന്റെ പിറവിയോടെ കാര്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പിടിയില്‍ നിന്നു വഴുതിമാറിക്കൊണ്ടിരിക്കയാണ്. ശാസ്ത്രജ്ഞന്‍ എന്ന പേരില്‍ ജ്യോതിഷത്തിനു പ്രചാരമുണ്ടാക്കുന്ന ഫ്രോഡുകളില്‍ മുഖ്യനായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ ഡോ.എന്‍ ഗോപാലകൃഷ്ണന്റെ ഉഡായിപ്പുകളെ പൊളിച്ചടക്കുന്ന മികച്ച രണ്ടുമൂന്നു പോസ്റ്റുകള്‍(1.സര്‍വ്വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍

2.ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍


3.അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!)


ബ്ലോഗുകളില്‍ വന്നിട്ടുള്ളത് ഉദാഹരണം. മുഖ്യധാരാ പ്രിന്റ്-ഇലക്ട്രോണിക് മീഡിയയില്‍ ഒരി ക്കലും സാധ്യമല്ലാത്ത കാര്യമാണിത്. അവര്‍ എക്കാലത്തും ഗോപാലകൃഷ്ണന്മാര്‍ക്കേ പിന്തുണ നല്‍കിയിട്ടുള്ളൂ.

എന്നാല്‍ നെറ്റിലെ ഈ സാധ്യത തിരിച്ചറിയുന്നവരും അത് ഉപയോഗിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ വളരെ വളരെ കുറ വായതിനാല്‍ ഈ 'പൊളിച്ചടക്കലൊ'ന്നും സാമാന്യജനം അറിയു ന്നില്ല എന്നതാണു ഖേദകരമായ യാഥാര്‍ഥ്യം.സാമാന്യജനത്തി ന്റെ കാര്യം വിട്.അവര്‍ക്ക് വിദ്യാഭ്യാസം കുറവാണെന്നു സമാധാ നിക്കാം.എന്നാല്‍ വിദ്യാസമ്പന്നരോ? ഡോ.ഗോപാലകൃഷ്ണനെ പ്പോലുള്ള തട്ടിപ്പുകാര്‍ പറയുന്നതു മുഴുവന്‍ തൊണ്ടതൊടാതെ വിഴു ങ്ങുന്നവര്‍ ഭൂരിപക്ഷവും വിദ്യാസമ്പന്നരാണ്. അതുപോലെ, ശ്രീ ശ്രീ രവിശങ്കര്‍ , മാതാ അമൃതാനന്ദമയീ തുടങ്ങിയ ആള്‍ ദൈവ ങ്ങളുടെ അടിമകളും ഇതേ വിദ്യാസമ്പന്നര്‍ തന്നെ. ഇവരാരും ഇന്റര്‍നെറ്റിലും പ്രിന്റ് മീഡിയിലും മറ്റും വരുന്ന ഗൌരവമുള്ള പഠനങ്ങളോ മേല്പ്പറഞ്ഞവരുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടു വരുന്ന (മുഖ്യധാരയില്‍പ്പെടാത്ത) പ്രസിദ്ധീകരണങ്ങളോ വായി ക്കുന്നില്ല.അഥവാ വായിച്ചാലും ജ്യോതിഷ വിശ്വാസികളില്‍ അത് എന്തെങ്കിലും ചലനമുണ്ടാക്കുമോ എന്ന കാര്യം സംശയമാണ്. കാരണം, തനിക്കാവശ്യമുള്ളതും തന്റെ വിശ്വാസത്തെ ശരിവ യ്ക്കുന്നതുമായ തെളിവുകളെ മാത്രം തിരഞ്ഞെടുത്ത് അവയില്‍ മാത്രം ശ്രദ്ധയര്‍പ്പിക്കുകയും അല്ലാത്തവയെ ബോധപൂര്‍വമോ അല്ലാതെയോ ഒഴിവാക്കുകയും ചെയ്യുന്ന 'സെലക്റ്റീവ് തിങ്കിങ്' ആണ് വിശ്വാസികളുടേത്. മാത്രമല്ല, ഭൌതിക വാദികളെന്നു പര ക്കെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകള്‍, ശാസ്ത്രസാഹിത്യ പരിഷത്തു കാര്‍ തുടങ്ങിയ ആളുകള്‍ പോലും പരസ്യവും രഹസ്യവുമായി ജ്യോതിഷത്തിന്റെയും മറ്റ് അന്ധവിശ്വാസങ്ങളുടെയും പുറകേ പോകുന്ന ഇരട്ടത്താപ്പുകള്‍ ദിനേനയെന്നോണം കാണുകയുമാണ വര്‍.വിപ്ലവകാരി(?)കളുടെ ചാനല്‍ മറ്റ് 'പിന്തിരിപ്പന്‍' ചാനലുകളെ പ്പോലെത്തന്നെ-പലപ്പോഴും അവരേയും കവച്ചുവയ്ക്കുന്ന രീതിയില്‍-മൂകാംബിക രഥോത്സവവും ശ്രീ ശ്രീ രവിശങ്കറിന്റെ സാമ്രാജ്യവും ആറ്റുകാല്‍ പൊങ്കാലയും മകരവിളക്കു തട്ടിപ്പും തത്സമയം സംപ്രേഷണം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് മറ്റെന്താണ് ഓപ്ഷന്‍?

പുരോഗമന പ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെട്ടിരുന്ന സംഘടനകള്‍ ഏതാണ്ടെല്ലാം തന്നെ സവര്‍ണ ഹൈന്ദവതയുമാ യി പ്രത്യക്ഷമോ പരോക്ഷമോ ആയി സന്ധി ചെയ്തതിനാലാണ് ജ്യോതിഷമുള്‍പ്പെടെ, ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെല്ലാം 'പ്രബുദ്ധ' കേരളത്തില്‍പ്പോലും ഇത്രയ്ക്കു സ്വീകാര്യ മായതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യമാകും.അതുകൊണ്ടു തന്നെ,സവര്‍ണ ഹൈന്ദവതയെ അതിശക്തമായി എതിര്‍ക്കുന്ന പ്രത്യയശാസ്ത്രം സ്വീകരിച്ചുകൊണ്ടു മാത്രമേ ജ്യോതിഷത്തിനും സമാനമായ തരികിടകള്‍ക്കുമെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനൊക്കൂ. 'വാരഫല'മുള്‍പ്പെടെയുള്ള തക്കിട-തരികിട ഉഡാ യിപ്പുകളെല്ലാം യാതൊരു അടിസ്ഥാനവുമില്ലാത്ത, അസംബന്ധ ങ്ങള്‍ മാത്രമാണെന്നു തിരിച്ചറിയുന്ന, ശാസ്ത്രബോധമുള്ള ജനത, അപ്പോള്‍ മാത്രമേ, ഇവിടെ സൃഷ്ടിക്കപ്പെടൂ.

7 comments:

  1. ആശ തോമസ്April 22, 2010 at 11:39 PM

    നല്ല ശ്രമം.. പക്ഷേ ഇതൊക്കെ ആരു കാണാൻ ? മലയാളി പിന്നേം ഇതൊക്കെ തന്നെ തുടരും

    ReplyDelete
  2. മനുഷ്യ വിരുദ്ധമായ സവർണ-ഹൈന്ദവ പ്രത്യശാസ്ത്രത്തിന്റെ ഉപോല്പന്നമാണ് ,ജാതകം.വാരഫലം.ശകുനം തുടങ്ങിയ ‘ഉടായിപ്പുകൾ’ മനകരുത്തില്ലാത്ത ജനസാമാന്യത്തെ ചൂഷണം ചെയ്യുന്നതിനു പുറമേ,ഹിന്ദുത്വം ഒളിച്ചുകടത്തുന്നു കൂടിയുണ്ട് ഇത്തരം വിശ്വാസങ്ങൾ.

    ReplyDelete
  3. Hi,
    ഈ വിഷയത്തെ ഇങ്ങനെ സമീപിച്ചു കാണുന്നത് ഇതാദ്യമായിട്ടാ.....
    താരതമ്യം നന്നായിട്ടുണ്ട് ...
    കുടാതെ, ഈ രംഗത്തെ അതികായന്മാരായ മുന്ന് പേരുടെ ബ്ലോഗ്‌ ലിങ്ക് കു‌ടി ചേര്‍ത്ത് വിഷയം സംപൂര്‍ണമാക്കി .........
    കുടുതല്‍ പ്രതീക്ഷിക്ക്കുന്നു ....

    ReplyDelete
  4. ആശ തോമസ് ,സുധാകരന്‍,മഹേഷ്,joker
    കമന്റുകള്‍ക്കു നന്ദി.

    ReplyDelete
  5. “നീ ഏതു നാളാണു വായിച്ചത്?” ഞാന്‍ പറഞ്ഞു “പുണര്‍തം”. “എടാ, നീ പുണര്‍തമല്ല. പൂയമാണ്!.” ഞാന്‍ പത്തിരുപതു കൊല്ലം വായിച്ചതു മുഴുവന്‍ പാഴായിപ്പോയി‘
    ================
    കലക്കി, ഇതാണ് കാര്യം. പിന്നെ ഈ അന്തം കമ്മികള്‍ക്ക് ഡോക്ടറേറ്റ് കൊടുത്തതാരാണാവോ. ഇതേ പോലെ വാസ്തു എന്നും പറഞ്ഞുള്ള ഒരു അഭ്യാസവും നടക്കുന്നുണ്ട് പല പ്രസിദ്ധീകരണങ്ങളിലും. പലതിലും പലതു വ്യത്യസ്തമാണ്‍ കാര്യങ്ങള്‍.

    നന്ദി.

    ReplyDelete
  6. എന്റെ കല്യാണ സമയത്ത് ഇതുപോലൊരു വിഷയം വന്നു.നാലു കൊല്ലം പ്രേമിച്ചു നടന്നിട്ട്,ചടങ്ങിനോടടുത്തപ്പോഴാണ്,നാളൊരു കീറാമുട്ടിയായത്,അതു പൊട്ടിച്ചത്,പെണ്ണിന്റെ നാളിനോട് ചേരുന്ന ഒരു നാളുകണ്ടുപിടിച്ച് ‘കണിയാ‘നോടങ്ങു പറഞ്ഞു.സംഗതി ശുഭം-സുന്ദരം.അത്രയേയുള്ളു.ഇതുവരെ എന്തെങ്കിലും പ്രശ്നമുള്ളതായറിവില്ല.

    ReplyDelete
  7. ജ്യോത്സ്യന്മാര്‍ തങ്ങളുടെ അടുത്ത് വരുന്നവരോടും പിന്നെ മാധ്യമങ്ങളിലും എല്ലാം അവരുടെ മനോധര്‍മ്മവും ഭാവനയും അനുസരിച്ച് ഒക്കെ അങ്ങ് കാച്ചിവിടുന്നതല്ലേ. കേള്‍ക്കുന്നവനും വായിക്കുന്നവനും നൈമിഷികമായ ഒരു സമാധാനം. അത്രേയുള്ളു.

    ReplyDelete